Tuesday, September 30, 2008

സെസ് വേണോ വിപ്ളവം വേണോ


എല്ലാ കാര്യത്തിലും വിപ്ളവം വേണം എന്ന് ശഠിക്കരുത്. അതെല്ലാം അവനവന്റെ സൌകര്യം പോലെയാണ്. പിന്നെ, സാഹചര്യങ്ങളനുസരിച്ചും. വിപ്ളവത്തിന് വേണ്ടിയാവരുത് വിപ്ളവം. അത് ലോകം നന്നാക്കാനുള്ള ഒറ്റമൂലിയാണ്. വിപ്ളവം ഇല്ലാതെ തന്നെ ലോകം നന്നാവുകയാണെങ്കിലോ? എങ്കില്‍ അതല്ലേ നല്ലത്. വിപ്ളവം അല്പം കുറഞ്ഞാലും കുഴപ്പമില്ലെന്ന് പിണറായി വിജയനെപ്പോലെ പരിണിത പ്രത്യയശാസ്ത്രജ്ഞനായ ഒരു വിപ്ളവകാരി വെറുതെ പറയുമോ? അപ്പോള്‍ വിപ്ളവത്തേക്കാള്‍ വില കൂടിയ ചില ചരക്കുകള്‍ നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് സെസ്. സെസ് വേണോ വിപ്ളവം വേണോ എന്ന് ചോദിച്ചാല്‍ സെസ് മതി എന്നാണ് പറയേണ്ടത്. സെസ് വരുന്നത് എന്തിനാണ്? ലോകാസമസ്താ സുഖിനോ ഭവന്തു: അതെ, അതിനുതന്നെ. സമസ്ത ലോകത്തിനും സുഖം നല്‍കാന്‍. പ്രജാക്ഷേമതല്പരനായ മാവേലിയാണ് സെസ്. 21 മാവേലിമാരാണ് കേരളത്തിലേക്ക് കാലെടുത്തുകുത്താന്‍ വരിവരിയായി ക്യൂ നില്‍ക്കുന്നത്. പത്തെണ്ണമെങ്കിലും നടപ്പാക്കണം. 60,000 കോടി രൂപയാണ് ഒഴുകിയെത്തുന്നത്. പിന്നെ നാസിക്കിലെ സെക്യൂരിറ്റി പ്രസ്സോ കൊണ്ടോട്ടിയിലെ കുഴല്‍പ്പണമോ ഒന്നും വേണ്ട. സെസ് നോക്കിക്കോളും ബാക്കി കാര്യം. ഈ മാസം മുപ്പതിനുള്ളില്‍ സെസ്സിന്റെ അപേക്ഷകള്‍ ഡല്‍ഹിയിലെത്തിച്ചാല്‍ ആണവകരാറിന്റെ കൂട്ടത്തില്‍ അതുംകൂടി ഒപ്പിട്ട് നല്‍കാമെന്ന് മന്‍മോഹന്‍ ബുഷ് സമ്മതിച്ചിട്ടുണ്ട്. ഇതൊന്നും അറിയാത്തവരല്ല സി.പി. ഐക്കാര്‍. അവരും വിപ്ളവം ഉണ്ടാക്കാനായി സംഭവാമിയായവരാണല്ലൊ. സെസ്സെന്ന് കേള്‍ക്കാന്‍ തുടങ്ങിയ ദിവസംതൊട്ട് ചര്‍ച്ച തുടങ്ങിയതാണ്. എക്സിക്യുട്ടീവില്‍. സംസ്ഥാന കമ്മിറ്റിയില്‍. എ.കെ.ജി സെന്ററില്‍ ഒറ്റക്കും കൂട്ടായും. സി.പി. എമ്മിന്റെ പി.ബി പോലും ഒന്നര മിനിറ്റുകൊണ്ട് സെസ്സിന്റെ കാര്യം പാസാക്കിയതാണ്. എന്നിട്ടും കേരളത്തിലെ സി.പി. ഐക്ക് നേരം പുലരുന്നില്ല. വിപ്ളവം മതി, സെസ് വേണ്ട എന്ന് അവരങ്ങ് തീരുമാനിക്കുന്നു. എന്നാല്‍ അത് എല്‍.ഡി. എഫ് മീറ്റിംഗില്‍ പറഞ്ഞുകൂടേ? അവിടെയിരിക്കുമ്പോള്‍ പച്ചക്കൊടി. മന്ത്രിസഭയില്‍ ചെന്നാല്‍ ചെങ്കൊടി. ഇതെന്തു നയം? ഇതെന്ത് ന്യായം? ഏത് തോമസ് ഐസക്കും ചോദിച്ചുപോവും "നിങ്ങടെ പാര്‍ട്ടിക്ക് ഒരു നയമുണ്ടോ"? ഇത് കേട്ടാല്‍ ഏത് ദിവാകരനും ചൂടായിപ്പോവുകയും ചെയ്യും. "പോളണ്ടിനെപ്പറ്റി മാത്രം ഒരക്ഷരം ഇനി പറഞ്ഞുപോവരുത്" എന്ന് ചൂടാവുന്ന ശ്രീനിവാസന്റെ റോള്‍ എടുത്തുപോവും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമുക്കൊക്കെ അറിയാം. സി.പി. ഐക്ക് ശക്തവും വ്യക്തവുമായ നയമുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി. എം അല്ലെന്നും സി.പി. ഐ മാത്രമേ അസ്സല്‍ വിപ്ളവം ലക്ഷ്യം വയ്ക്കുന്നുള്ളൂ എന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. അതാണ് സി.പി. ഐയുടെ നയം. ഈ നയം നടപ്പിലാവണമെങ്കില്‍ സി.പി. എമ്മിന്റേത് പ്രതിവിപ്ളവമോ വിപ്ളവ വായാടിത്തമോ ആണെന്ന് വരുത്തണം. അങ്ങനെ വരുത്തുന്ന നടപടിയെ പ്രതികാര വിപ്ളവം എന്നും പറയാം. അതെന്തായാലും വിപ്ളവത്തിന്റെ പക്ഷത്താണ് സി.പി. ഐ. സെസ്സിന്റെ പേരില്‍ വിപ്ളവത്തെ ബലി കൊടുക്കാനോ വിപ്ളവത്തിന്റെ ഡോസ് കുറയ്ക്കാനോ പാര്‍ട്ടി തയ്യാറല്ല. സെസ്സിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് സാന്റിയാഗോ മാര്‍ക്സ് ആയാലും ഫാരിസ് അബൂഗല്‍സ് ആയാലും സേവി മനോവ്സ്കിയായാലും എടുപിടീന്ന് ഒപ്പിട്ട് നല്‍കാന്‍ സി.പി. ഐ തയ്യാറല്ല. സെസ് വന്നാല്‍ വിപ്ളവത്തിന് സ്കോപ്പുണ്ടാവണം. തൊഴില്‍ നിയമങ്ങള്‍ ഒന്നുമില്ലാത്ത ഒരു പ്രദേശത്ത് വര്‍ഗസമരം അസാധ്യമായേക്കും. എന്നാലും ചില പഴുതുകളുണ്ട്. ഇവിടാണ് നമ്മള്‍ വലിയേട്ടനെ കണ്ട് പഠിക്കേണ്ടത്. ഒന്നും നോക്കാതെ സെസ്സങ്ങ് അനുവദിക്കുക. അംബാനിയോ ഫാരിസോ ഭൂസ്വാമിയോ ആര് വേണമെങ്കിലും സെസ്സില്‍ പണി തുടങ്ങട്ടെ. ചുവന്ന കൊടിക്കാണോ ക്ഷാമം. സിംഗൂര്‍ ഉണ്ടല്ലോ മോഡലായിട്ട്. മുതലാളിത്തത്തിലൂടെ സോഷ്യലിസം നടപ്പാക്കാമെന്ന് കണ്ടുപിടിച്ച ജ്യോതിബസുവിന്റെ ബംഗാളിലെ സെസ്സില്‍ നിന്ന് കുറ്റി പറിച്ച് ഓടാനിരിക്കുകയാണ് സാക്ഷാല്‍ ടാറ്റ. വിപ്ളവം നടപ്പാക്കുന്നത് മമതാ ബാനര്‍ജിയാണെന്ന് മാത്രം. ആരായാലെന്ത്? വിപ്ളവം നടന്നാല്‍ പോരേ?
വാലറ്റം: സെസ് അനുവദിക്കാന്‍ കേരളത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണം. വെളിയം ഭാര്‍ഗവന്‍
കമന്റ്: ഇല്ലെങ്കില്‍ 10 സെസ്സില്‍ മൂന്നെണ്ണമെങ്കിലും സി.പി. ഐക്ക് അനുവദിക്കണം.

2 comments:

padmanabhan namboodiri said...

സെസ്സിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് സാന്റിയാഗോ മാര്‍ക്സ് ആയാലും ഫാരിസ് അബൂഗല്‍സ് ആയാലും സേവി മനോവ്സ്കിയായാലും എടുപിടീന്ന് ഒപ്പിട്ട് നല്‍കാന്‍ സി.പി. ഐ തയ്യാറല്ല. സെസ് വന്നാല്‍ വിപ്ളവത്തിന് സ്കോപ്പുണ്ടാവണം.

Anonymous said...

ഇന്നത്തെ ചിന്താവിഷയം
എല്ലാ പട്ടികള്‍ക്കും കയറി ഇറങ്ങാനുള്ളതാണോ
മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീട്‌


Regards

Note: Please Visit us to sent
Christmas cards